Skip to main content

നാടൻ കല

നാടൻ കലയുടെ ജനാധിപത്യം കെ.കെ.പി.അബ്ദുല്ല. കല, ആത്മാവിഷ്കാരത്തിനുംആസ്വദിക്കാനുംവേണ്ടി മാത്രമല്ല. ജനാധിപത്യ, മതേതര, ബഹുസ്വര ഇടങ്ങളെ സംരക്ഷിക്കാൻ കൂടിയുള്ളതാണ്. ജാതി മത വർഗ വർണ ഭാഷ ദേശ ലിംഗ ഭേദ ചിന്തയെന്ന ചങ്ങലകളെകല പൊട്ടിച്ചെറിയുന്നു. മതമോ ദേശമോ മറ്റെന്തെങ്കിലുമോഅല്ല പ്രശ്നം. അതിന്റെ പേരിൽ മനുഷ്യൻ വെറുപ്പ് നിർമ്മിക്കുന്നതാണ് ഗൗനിക്കേണ്ടത്. മാനവിക മൂല്യത്തിലേക്ക് മനുഷ്യകത്തെ ആനയിക്കുന്ന തീർത്ഥാടന കേന്ദ്രമാണ് ഫോക് ലോർ എന്ന നാടൻകല. വരേണ്യ കല, കുല മഹിമയുടെയും വംശവെറിയുടെയും ധാർഷ്ട്യത്തിന്റെയും മേനി പറയുന്ന ജീർണ സംസ്കാരത്തെ ഉയർത്തിപ്പിടിച്ചപ്പോൾ നാടൻ കല എല്ലാ സങ്കുചിത വേലിക്കെട്ടുകളെയും വിപാടനം ചെയ്തു മുന്നോട്ടു പോയി. മനുഷ്യത്വമെന്ന വികാരമാണ് നാടൻ കലയുടെ ആത്മാവ്. ഫോക് ലോർ സർവ്വ വിവേചനങ്ങളെയും അപരനിർമ്മിതിയെയും കടപുഴക്കി. കൊണ്ടും കൊടുത്തുമാണ് നാടൻ കലകൾ എവിടെയും പരിപോഷിക്കുന്നത്. എന്റേത് നിന്റേത് എന്ന സങ്കുചിത ചിന്തയെ തന്നെയും പൊളിച്ചെഴുതിക്കൊണ്ടാണ് നാടൻ കല ജൈത്രയാത്ര തുടരുന്നത്. ഗിരിവർഗക്കാർ കാട്ടു വാസികൾ തുടങ്ങി അരയന്മാർ ദളിതുകൾ അടക്കം വിവിധ വിഭാഗങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കുമെല്ലാം പ്രത്യേകമായ കലാരൂപം ഉണ്ട്. അവരുടെ സാംസ്കാരിക പാരമ്പര്യത്തെ ഈ കലകൾ അടയാളപ്പെടുത്തുന്നു. ഏത് നാടൻ കലകളും ലാളിത്യം കൊണ്ടും അവതരണ സൗകുമാര്യത കൊണ്ടും ജനപ്രീതി പിടിച്ചു പറ്റുന്നവയാണ്. നാടൻ കലയ്ക്ക് ദുർഗ്യാഹ്യത എന്ന പരിമിതി അശേഷം ബാധിക്കാറില്ല. മനുഷ്യന്റെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാനുള്ള സർവ്വകലാശാലയാണ് നാടൻ കലകൾ. ഓരോ നാടൻ കലയിലും മഹത്തായ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കാറുണ്ട്. വിവിധ അരുവികളും തോടുകളും പുഴയുമായി കടലിലേക്ക് വിലയം പ്രാപിക്കുന്ന ജലധാര പോലെ നാടൻ കല സംസ്കാര സമന്വയത്തിന്റെ സർഗ ധാരയാണ്. കലയെ പറ്റി മാത്രം പ്രതിപാദിക്കുന്ന കലയുടെ വിജ്ഞാനകോശമെന്ന് വിശേഷിപ്പിക്കാവുന്ന ദേവസ്പന്ദനം എന്ന ഗ്രന്ഥത്തിൽ എം.വി ദേവൻ സംവദിക്കുന്നത് കാണുക "തിറ ദ്രാവിഡ കല മാത്രമല്ല. അതിപ്രാചീനമായ ഒരു നരവർഗ്ഗത്തിന്റെ കലാരൂപം കൂടിയാണ് ". (ദേവസ്പന്ദനം . എം.വി ദേവൻ പേജ് 637, ഡി.സി.ബി) :കോംഗോ കാപ്പിരികളുടെ മര പ്രതിമകളിലെയും പരിചകളിലെയും ചായപ്പണിത്തരങ്ങളും നമ്മുടെ നാട്ടിലെ മലയന്മാർ കണ്ണേറു തട്ടാതിരിക്കാൻ വരഞ്ഞുണ്ടാക്കുന്ന കോലങ്ങളിലെ നിറവിന്യാസവ്യം ഏകദേശം സമപ്രഭാവമാണുൾക്കൊള്ളുന്നത് "(പേജ് 538 ) കടും ചുകപ്പു ചായ ജ്വലിക്കുന്ന കാട്ടുതീ യെകുറിച്ചുള്ള കലാകാരന്റെ പൗരാണിക ചിന്തയുടെ ഉപബോധത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് ജർമൻ കലാകാരൻ ഷ്മിത്ത് പ്രസ്താവിച്ചിട്ടുണ്ട്. യുങ്ങിനെ പോലുള്ള മന:ശാസ്ത്രജ്ഞരുടെ നിഗമനം മനുഷ്യ വർഗത്തിന്റെ വികാരവിചാരങ്ങളും ചോതനയും സംവേദനവും ഏത് ദേശത്തും ഏറെക്കുറെ ഒരു പോലെ ആയതിനാൽ കലാരൂപങ്ങളിലും ആവിഷ്കാരത്തിലും അവിശ്വസനീയമായ സാദ്യശ്യം കണ്ടേക്കും. സാഹിത്യ കല, ശില്പകല അയോധന കല തുടങ്ങിയ മിക്ക കലകളിലുമെല്ലാം അനന്യമായ സാമ്യതയും കാണാം. സാഹിത്യത്തിലും ചിത്രകലയിലും ശില്പകലയിലും ഈ താരതമ്യം ഉണ്ടാകാം. ബാല്യകാലസഖി, ഒരു സങ്കീർത്തനം പോലെ തുടങ്ങിയ മലയാള ഇതിഹാസ സാഹിത്യങ്ങൾ ചോരണമാണെന്നും അനുകരണമാണെന്നുമുള്ള വിമർശനത്തിലും വിവാദത്തിലും കഴമ്പില്ലെന്ന് മനസ്സിലാക്കണം. ഇത്തരം സൃഷ്ടികൾ കലയുടെ യാദ്യശ്ചികമായ സാമ്യതയുടെ ഫലമായി രൂപപ്പെട്ട സൃഷ്ടിയായിരിക്കാനേ വഴിയുള്ളൂ എന്നുള്ള നിരൂപണം പോസറ്റീവായി തന്നെ എടുക്കേണ്ടതുണ്ട്. എല്ലാ കാലത്തും എല്ലായിടത്തും എല്ലാ മനുഷ്യന്റെയും അടിസ്ഥാന പ്രശ്നം ഒന്നു തന്നെ എന്ന റസ്കിന്റെ നിരീക്ഷണത്തെ ഉപജീവിച്ച് പറഞ്ഞാൽ പ്രായോഗികമാണ് നാടൻ കല എന്ന കാര്യത്തിൽ സംശയമില്ല. പ്രകൃതിയുമായി നാടൻ കലയ്ക്കുള്ള നാളിനാഭി ബന്ധം അതിന്റെ സവിശേഷതയാണ്. അതിരുകളില്ലാതെ പറക്കാൻ കഴിയുന്ന ആകാശമാണ് നാടൻ കല എന്നും നമുക്ക് ബോധ്യപ്പെടും. അവിടെ വിരിയുന്ന മഴവില്ല് ഒരിക്കലും മാഞ്ഞു പോകുന്നുമില്ല. വൈജാത്യത്തിന്റെ നിറപ്പകിട്ട് കൊണ്ട് നാടൻ കല മനുഷ്യനെ ആവിഷ്കരിക്കുന്നു. വേൾഡ് ക്ലാസിക്കുകൾ വായിച്ചിട്ടില്ലാത്ത ആംഗലേയ സാഹിത്യം അറിയാത്ത നാട്ടുമ്പുറത്തെ കവികളുടെ തൂലികയിൽ നിന്നും ഷെല്ലിയുടെയോ വേഡ്സ് വർത്തിന്റെയോ ബ്ലേക്കിന്റേയോ കവിതാ ശകലങ്ങളുടെ ആശയങ്ങൾ മുള പൊട്ടിയെങ്കിൽ തദ്ദേശീയ കലാകാന്മാർ കോപ്പിയടിച്ചാണ് തങ്ങളുടെ സൃഷ്ടി നടത്തിയതെന്ന് ആരോപിച്ചിട്ട് യാതൊരു കാര്യവുമില്ല. മാത്രമല്ല, ലോകം ഗ്ലോബലൈസേഷൻ എന്ന അവസ്ഥ കൈവരും മുമ്പ് അന്യ രാജ്യങ്ങളിലെ കലാസങ്കേതത്തെ കുറിച്ച് പരിമിതമായ അറിവ് മാത്രമുള്ള ഇന്നലെകളിലും ഈ സാദൃശ്യം നാച്ചുറലായി തന്നെ ഉണ്ടായിട്ടുണ്ട്. നാടൻ കല പോലെ വാങ്ങിയും കൊടുത്തും വളർന്ന മറ്റൊരു കല ഇല്ലതന്നെ. ഇത്തരം പ്രശ്നങ്ങളിലെ വസ്തുത ചികയേണ്ട ദുരവസ്ഥ നാടൻ കലകൾക്കില്ല. ജനകീയ കലാരൂപം എന്ന നിലക്കാണ് നാടൻ കലയെ ലോകം വാരിപ്പുണരുന്നത്. ശില്പകലയിൽ പോലും അതിശയിപ്പിക്കുന്ന സാദ്യശ്യം കണ്ടുവരുന്നുണ്ട്. ഇറാനിലെ വാസ്തുവിദ്യ നമ്മുടെ നാലുകെട്ടിനു തുല്യമായത് അനിഷേധ്യ യാഥാർത്ഥ്യമാണ്. ആരാധനാലയങ്ങളിലെ വാസ്തുകലയിലും മത ഗ്രന്ഥത്തിൽ തന്നെയും പല സാമ്യതയും കാണാൻ കഴിയും. സിഖുകാരുടെ വേദ ഗ്രന്ഥമായ ഗ്രന്ഥ സാഹിബിൽ മുസ്ലിം മിത്തുകൾ ഇടം പിടിച്ചിട്ടുണ്ട്. മിയാൻ മീർ എന്ന സൂഫി വര്യനാണ് പഞ്ചാബിലെ സുവർണക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നത്. മതമൈത്രിയുടെ സൗഹാർദത്തിന്റെ സാഹോദര്യത്തിന്റെ പാസ് വേഡായി നിലകൊള്ളുന്ന അനശ്വര കലയാണ് നാടോടിക്കലകൾ. "ഗുജറാത്തിലെ അഹമ്മദാബാദിലും മറ്റും മനോഹരമായ മുസ്ലിം പള്ളികളുണ്ട്. ജൈന ശില്പികളാണ് അതെല്ലാം നിർമ്മിച്ചത്. ജൈന ക്ഷേത്രങ്ങളിൽ നിന്ന് അവ ഒട്ടും വ്യത്യസ്തമല്ല ". (ഭാരതീയ കലയ്ക്ക് ഒരാമുഖം. ആനന്ദ കെ.കുമര സ്വാമി പേജ് 81 റെയിൻബോ ബുക്സ് ) പ്രസിദ്ധ ദളിത് ചിന്തകനായ കാഞ്ച ഇളയുടെ ഏറെ ശ്രദ്ധേയമായ നിരീക്ഷണത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. "നൃത്ത സംഗീത ഗാന കലകളുടെ ജനപ്രിയ രൂപങ്ങളെല്ലാം ദളിത് സംസ്കാരത്തിൽ നിന്ന് ഉടലെടുത്തതാണ്. ഭരതനാട്യം പോലുള്ള അധീശത്വ കല ബ്രാഹ്മണിക് സമൂഹത്തെമാത്രം പ്രതിനിധീകരിക്കുന്നു. എന്നാൽ മതേതര സ്വഭാവമുള്ള കലകളാണ് ദളിത് സമൂഹത്തിൽ നിന്നും നാടൻ കലകളിൽ നിന്നും രൂപപ്പെടുന്നത്. നാടൻ കലകൾ ഏത് മതത്തിന്റെതായാലും അത് മതേതരവും മാനവികവുമാണ്. ബ്രാഹ്മണ കലകൾ ബ്രാഹ്മണ്യത്തിന്റെ സങ്കുചിത ലോകത്ത് മാത്രം ഒതുങ്ങുന്നവയുമാണ് ( ഹൈന്ദവ ഫാസിസത്തിന്റെ വിപൽ സൂചനകൾ . കാഞ്ച ഇളയ പേജ് 14, ന്യൂ ഏജ് ബുക്സ് ) പൊതു പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സാംസ്കാരിക ഇടങ്ങളായി നാടൻകല എപ്പോഴും സജീവമായി നിലകൊള്ളുന്നുണ്ട്. പരിസ്ഥിതി സമരത്തിലും ജനവിരുദ്ധ ഭരണകൂട നയത്തിനെതിരെയും സ്ത്രീ അവകാശപ്പോരാട്ടവേദിയിലും സമരോത്സുക കാവ്യമായി നാടൻ പാട്ട് വിരാജിക്കുന്ന കാലമാണിത്. നാടൻ കലകൾക്ക് ഒരു പിടിവാശിയും നിർബന്ധവുമില്ല. വൃത്തയും ഉപാധിയും നിയമവും കീഴ് വഴക്കവും പൊതുവെ ഇല്ല. അനുകരണത്തിന്റെ മാതൃകയും കൂടി സമ്മതിച്ചുതരാൻ മാത്രം വിശാല മനസ്സ് നാടൻ കലയ്ക്ക് ഉണ്ട്. പലപ്പോഴും സ്രഷ്ടാവിനെ പോലും വിസ്മരിക്കുകയോ സ്രഷ്ടാവാരെന്ന് അജ്ഞാതമായിരിക്കുകയോ ചെയ്യുന്ന പ്രവണതയും നാടൻ കലയിൽ സ്വഭാവികമാണ്. ചില നാടൻ കല മതപരവും അനുഷ്ഠാനപരവുമാണെങ്കിൽ പോലും ആ ഒരു കള്ളിയിൽ അത് ഒരിക്കലും ഒതുക്കപ്പെട്ടിരുന്നില്ല. അയിത്തമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും കാണാനും കേൾക്കാനും ആസ്വദിക്കാനും വേണമെങ്കിൽ നേരിട്ട് പങ്കാളിയാവാനും നാടൻ കല അതിന്റെ വിശാലമായ വാതിൽ എപ്പോഴും എവിടെയും തുറന്നു വെച്ചിട്ടുണ്ട്. നാടൻ കല ഗോത്ര വർഗത്തിന്റെ ആർത്തനാദമാണ്. പ്രാന്തവൽക്കരിക്കപ്പെട്ടവന്റെ സ്വത്വാവിഷ്കാരമാണ്. പിന്നോക്കക്കാരന്റെ പ്രതിഷേധമാണ്. ഒരു രക്തരഹിത സമരമാണ്. സാമൂഹ്യ അസമത്വത്തിനെതിരെയുള്ള അക്ഷരങ്ങളുടെ അകപ്പൊരുളാണ്. അടിച്ചമർത്തപ്പെട്ടവന്റെ താളമേള സംഗീതമാണ്. വീണ്ടെടുപ്പിന്റെ നടനച്ചുവടാണ്. വെറുപ്പിന്റെ രാഷ്ട്രീയമില്ലാത്ത ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയമാണ്. കൂട്ടായ്മയുടെ പാരസ്പര്യത്തിന്റെ ആർദ്രഗീതമാണ്. ബലഹീനന്റെ കരുത്താണ് . നാട് നഷ്ടപ്പെട്ടവന്റെ അവാസ വ്യവസ്ഥയാണ്. വരേണ്യമായ സാഹിത്യ കലയിലും ദ്വിജനദൃശ്യകലയിലും ആഢ്യ സംഗീതനടന കലയിലുമെല്ലാം പല പ്രതിഭകളും അവസരം ലഭിക്കാതെ ഷണ്ഡീകരിക്കപ്പെട്ടു പോകാറുണ്ട്. ആ ഒരു പ്രശ്നം നാടൻ കലാകാരനെ ബാധിക്കുന്നില്ല. നാട്ടിപ്പാട്ട് പാടുന്ന ഒരു സാധാരണ കർഷക സ്ത്രീക്കും നാടൻ പാട്ട് പാടാൻ യഥേഷ്ടം അവസരം കിട്ടാറുണ്ട്. ഏത് നാടൻ കലയുടെയും സ്ഥിതി അത് തുറന്ന ജാലകമാണ് എന്നതാണ്. ഒരു നാടൻ കല എന്ന നിലക്കാണ് മാപ്പിള പാട്ടിനും കോൽക്കളിക്കും സർവ്വാംഗീകാരം ലഭിച്ചത്. എല്ലാ വിഭാഗം ജനങ്ങളും മാപ്പിള പാട്ടിനെ തോളിലേറ്റിയിട്ടുണ്ടെന്നും ജനകീയ കാവ്യവും സാഹിത്യരൂപവുമെന്ന നിലക്ക് മുഖ്യധാര സാഹിത്യത്തോട് സമരം ചെയ്ത് സ്വന്തമായ അസിത്വം ഉണ്ടാക്കാൻ മാപ്പിള പാട്ടിന് കഴിഞ്ഞിട്ടുണ്ടെന്നും മാപ്പിളപ്പാട്ട് കവിയും നിരൂപകനുമായ ബാലകൃഷ്ണൻ വള്ളിക്കുന്ന് തന്റെ പഠനഗ്രന്ഥമായ മാപ്പിളപ്പാട്ട് പാഠവും പഠനവും എന്ന കൃതിയിൽ സമർത്ഥിക്കുന്നു. മലയാളം, തമിഴ്, സംസ്കൃതം, അറബി, തുളു, കന്നട, പേർഷ്യൻ ഭാഷകളുടെ മേളന സങ്കേതമായിട്ടാണ് തനത് മാപ്പിളപ്പാട്ട് വിരചിതമായത്. മോയിൻ കുട്ടി വൈദ്യർ ഉബൈദ് സാഹിബ് തുടങ്ങിയ മാപ്പിളപ്പാട്ടിലെ കുലപതികൾ മാപ്പിളപ്പാട്ടിന്റെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു. ക്ലാസിക്കൽ സാഹിത്യം എന്ന നിലക്ക് വരേണ്യവും അക്കാദമികവും ധൈഷണിക ആഢ്യതയുമുള്ള ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പറുദീസകളിൽ നേരം പോക്കിനുള്ള ദുർമേദസ്സ് കളയാനുള്ള കുബര കലയായി രൂപാന്തരപെട്ടു പോകാതെ ലാവണ്യത്തോടെ ജനപ്രിയ കലയായി മാപ്പിളപ്പാട്ട് ഉയർന്നതും നാടൻ കലയുടെ ചിറകിൽ സഞ്ചരിച്ചത് കൊണ്ട് തന്നെയാണ്. മാപ്പിളപ്പാട്ട് ഒരു സമുദായത്തിന്റെ മാത്രം കല എന്ന് പറഞ്ഞ് ആരും അകറ്റി നിർത്തിയിട്ടില്ല. മാനവ സംസ്കൃതിയെ ഒരു ചരടിൽ കോർക്കാർ നാടോടിക്കലകൾക്കുള്ള കഴിവ് അവിതർക്കിതമാണ്. കുടുംബ വ്യവസ്ഥിതിയെ സ്ത്രീയുടെ കാഴ്ചപ്പാടിൽ പുനരാവിഷ്കരിക്കുന്ന ശൈലി പുത്തൂർ ആമിനയും ഹലീമ ബീവിയെയും പോലുള്ള മാപ്പിളപ്പാട്ട് രചയിതാക്കളായ മഹിളാ രത്നങ്ങൾ അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചു കൊണ്ട് പുതു ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീവാദ പ്രസ്ഥാനങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്തെ സ്ത്രീത്വ വിപ്ലവ ഗീതമായിട്ടും സാമൂഹിക വിമർശന ഇടപെടലായിട്ടും മാപ്പിളപ്പാട്ട് പുതു യുഗം സൃഷ്ടിച്ചതിനെ സംബന്ധിച്ച് ഡോ. ഷംഷാദ് ഹുസൈൻ ന്യൂനപക്ഷത്തിനും ലിംഗ പദവിക്കുമിടയിൽ എന്ന ഗവേഷണ കൃതിയിൽ വാതോരാതെ സംസാരിക്കുന്നുണ്ട്. വടക്കൻ പാട്ടിലെയും തെക്കൻ പാട്ടിലെയും പെൺകരുത്തും ഈ തരത്തിൽ വായിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ സ്വത്വ ശക്തിയുടെ സവിശേഷ ഗുണങ്ങളുടെ പ്രതീകമായ ഉണ്ണിയാർച്ച , മതിലേരിക്കനി, ആദിവാസിയായ കുഞ്ഞിത്തായം, കടത്തനാടൻ കുഞ്ഞി മങ്ക, കുഞ്ഞി മാതു, തച്ചോളിപ്പാട്ടിലെ കൊടുമല കുങ്കി, പുലയ പെൺകൊടി പൂമാതമ്മ എന്നിവരുടെയെല്ലാം വീരകൃത്യങ്ങൾ വടക്കൻ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു. ചവിട്ടുനാടകം ഗദ്ദിക തുള്ളൽ പടയണി തെയ്യം കൃഷ്ണനാട്ടം, മാർഗം കളി ദഫ്, പരിചമുട്ട്, അറബനമുട്ട് കൈകൊട്ടിക്കളി, കുമ്മിക്കളി തുടങ്ങിയ നാടൻ കലകളെല്ലാം തികഞ്ഞ ജനാധിപത്യ മതേതര ബഹുസ്വര സംസ്കാരത്തിന്റെ പൈതൃകത്തെ വിളംബരം ചെയ്യുന്ന അനശ്വര കലകൾ എന്ന നിലക്ക് മഴവില്ലഴകും മഴ മേളവും മുല്ലപ്പൂ മണവും കടലാരവവും സഹ്യന്റെ കാവലും കാടിന്റെ കുളിരും ഞാറ്റുവേലയും നിലനിൽക്കുവോളം മലയാണ്മയുടെ നാദ നടന വർണ വിസ്മയമായി തുടികൊട്ടുക തന്നെ ചെയ്യും റഫറൻസ് ഗ്രന്ഥങ്ങൾ ദേവസ്പന്ദനം : എം.വി ദേവൻ ഭാരതീയ കലയ്ക്ക് ഒരാമുഖം: ആനന്ദ കെ.കുമര സ്വാമി. ഹൈന്ദവ ഫാസിസത്തിന്റെ വിപൽ സൂചനകൾ : കാഞ്ച ഇളയ വടക്കൻ പാട്ടിലെ പെൺകരുത്ത് : എം.കെ. പണിക്കോട്ടി താടോടിക്കൈവേല : കെ.പി ദിലീപ്കുമാർ ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയിൽ : ഡോ ഷംഷാദ് ഹുസൈൻ മാപ്പിളപ്പാട്ട് പാഠവും പഠനവും : ബാലകൃഷ്ണൻ വള്ളിക്കുന്ന്, ഉമർ തറമേൽ . മഹാകവി മോയിൻ കുട്ടിയുടെ കാവ്യപ്രപഞ്ചം: വി.എം. കുട്ടി കെ.കെ. പി അബ്ദുല്ല 70258898 04

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...